2022, ഡിസംബർ 5, തിങ്കളാഴ്‌ച

തോൽപ്പിക്കപ്പെടുന്ന മലയാളി കുട്ടികൾ



പ്രപഞ്ചത്തിലെ ജീവജാലങ്ങളിൽ ഏറ്റവും ദൗർഭാഗ്യവാൻമാർ കേരളത്തിലെ കുട്ടികളാണ്. ലോകത്തിലെ മറ്റിടങ്ങളിലെ കുട്ടികളായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞ സമയം കളികളിൽ ഏർപ്പെടുന്നത് കേരളത്തിലെ കുട്ടികളാണ്. കുട്ടികൾ കളിച്ചല്ലെങ്കിൽ എന്താ കുഴപ്പം, അല്ലെങ്കിൽ കളിച്ചിട്ടെന്തിനാ കപിലും, സച്ചിനുമാകാനാണോ എന്നെല്ലാം ചോദിക്കുന്നവരാണ് നമ്മട ഭൂരിഭാഗം മാതാപിതാക്കളും, അധ്യാപകരും.

കുഴപ്പം വേറൊന്നുമല്ല. പുസ്തകങ്ങൾക്കോ, ഗുരുക്കന്മാർക്കോ പഠിപ്പിക്കാൻ കഴിയാത്ത എന്നാൽ ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ പല കഴിവുകളും ഒരു വ്യക്തിക്ക് ലഭിക്കുന്നത് കളികളിൽ, നിന്നോ ജീവിതാനുഭവങ്ങളിൽ നിന്നോ ആണ്. ലോകത്തിലെ ഏറ്റവും മയമില്ലാത്ത അധ്യാപകനാണ് ജീവിതാനുഭവങ്ങൾ. എന്നാൽ കളികളാകട്ടെ വളരെ ലളിതമായും, രസകരമായും നമുക്കാവശ്യമായ കഴിവുകളും, അറിവുകളും നൽകുന്നു.

മാനേജ്മെന്റ് സ്ക്കില്ലുകൾ, അതിജീവനത്തിനുള്ള കഴിവുകൾ (സർവൈവൽ സ്ക്കില്ലുകൾ, തോൽവികളും, പ്രതിസന്ധികളും, പരിഹാസങ്ങളും നേരിടുന്നതിനുള്ള സൈക്കോളജിക്കൽ സ്ക്കില്ലുകൾ എന്നിവ ഒരാൾക്ക് കളികളിലൂടെ ലഭിക്കും. ഇവയൊന്നും തന്നെ നമ്മുടെ പാഠശാലകളിൽ പഠിപ്പിക്കുന്നില്ലായെന്ന യാഥാർത്യം ഓർമിക്കുക. ഒരു ചെറിയ തോൽവിയോ, തിരസ്ക്കരണമോ ഉണ്ടാകുമ്പോൾ തന്നെ ആത്മഹത്യ ചെയ്യുന്ന നമ്മുടെ കുട്ടികൾ നമ്മുടെ വികലമായ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഗുണഫലമാണ്.

കളികളിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന ശാരീരികവും, മാനസികവും, വൈജ്ഞാനികവും, സാമൂഹികവുമായ ഗുണങ്ങൾ വളരെ വലുതാണ്. അതുകൊണ്ടു തന്നെ കുട്ടികൾക്ക് കളിക്കാൻ കൂടുതൽ സമയം ലഭിക്കണം. ജോലിയുടെ കാര്യത്തിൽ പറയുന്ന 8 മണിക്കൂർ അദ്ധ്വാനം, 8 മണിക്കൂർ വിനോദം, 8 മണിക്കൂർ വിശ്രമം പോലെ കുട്ടികളുടെ കാര്യത്തിലും വരണം, 8 മണിക്കൂർ പഠനം, 8 മണിക്കൂർ വിനോദം, 8 മണിക്കൂർ വിശ്രമം എന്ന വിപ്ലവകരമായ നയം. ഇപ്പോൾ നമ്മുടെ ഭൂരിഭാഗം കുട്ടികളുടേയും ജീവിതം കെ എസ് ആർ ടി സിയുടെ അതിവിപ്ലവകരമായ 12 മണിക്കൂർ അദ്ധ്വാനം പോലെയാണ്. 8 മണിക്കൂർ സ്ക്കൂളിലെ പഠനം, 4 മണിക്കൂർ ട്യൂഷൻ പഠനം, 4 മണിക്കൂർ ലേണിംഗ് ആപ്പാദി, ഹോം വർക്കാദി വീട്ടിലെ പഠനം, 8 മണിക്കൂർ വിശ്രമം ഇതാണ് ഭൂരിഭാഗം കുട്ടികളുടേയും അവസ്ഥ.

ഇത്രയും പഠിപ്പിച്ചിട്ട് അല്ലെങ്കിൽ പഠിച്ചിട്ട് ഗുണം? മത്സര പരീക്ഷകളിൽ മറ്റ് സംസ്ഥാനക്കാരുമായി താരതമ്യം ചെയ്യുമ്പോൾ പിന്നിൽ. വ്യവസായം, ശാസ്ത്രം, രാഷ്ട്രീയം എന്നിങ്ങനെ സമൂഹത്തിലെ ഉന്നതയിടങ്ങളിൽ കേരളത്തിൽ നിന്നും പഠിച്ചിറങ്ങി മുന്നിൽ നിൽക്കുന്നവർ വളരെ കുറവ്.

കുട്ടികൾ കുടവയർ, ജീവിതശൈലീ രോഗങ്ങൾ എന്നിവയെ ചെറുപ്രായത്തിൽ തന്നെ ചുമക്കേണ്ടി വരുന്നു. ചിലർ പെട്ടന്ന് ഹൃദയത്തിന്റെ ചലനം നിലച്ച് മരിക്കുന്നു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം നമുക്കു നൽകുന്ന ഗുണം. 

കാലം മാറിയതറിയാത്ത കേരളം



ഒരു സ്പോർട്സ് സഹകരണ സംഘം രൂപീകരിക്കാനുള്ള ഫീസ് അടയ്ക്കാൻ ട്രഷറിയിൽ പോയ അനുഭവമാണിത്. ആദ്യം സഹകരണ ഉദ്യോഗസ്ഥൻ ഒരു ചെല്ലാൻ ടൈപ്പ് ചെയ്ത് പ്രിൻറെടുത്തു തന്നു. ഞാൻ അതുമായി 3 കിലോമീറ്റർ അകലെയുള്ള ട്രഷറിയിലേയ്ക്ക് യാത്ര തിരിച്ചു. ട്രഷറി കളക്ടറേറ്റിലാണ്. അതിനു ചുറ്റിലും സമരക്കാരും പോലീസും. പോലീസുകാരെ ചെല്ലാൻ കാണിച്ച് നേരെ ട്രഷറിയിലേയ്ക്ക്. അവിടെ റിസപ്ഷൻ പോലെ തോന്നിയ സെക്ഷനിൽ ചെല്ലാൻ കാണിച്ചു. അദേഹം അത് വാങ്ങി അടുത്തിരുന്ന സ്ത്രീയുടെ കൈയ്യിൽ കൊടുത്തു. സ്ത്രീ അത് വാങ്ങി അതിൽ എന്തൊക്കെയോ കുത്തിക്കുറിച്ചു. എന്നിട്ട് ക്യാഷ് കൗണ്ടറിൽ കൊടുക്കാൻ പറഞ്ഞു. കാഷ്യർ ചെല്ലാനും, രൂപയും വാങ്ങി, ആ ചെല്ലാൻ ഒരു പ്യൂണിനെ ഏൽപിച്ചു. എന്നോട് വെയിറ്റ് ചെയ്യാൻ പറഞ്ഞു. പ്യൂൺ അതുമായി ഒരു ഉദ്യോഗസ്ഥയുടെ അരികിൽ ചെന്നു. അവർ അതിൽ ഒപ്പിട്ടു. പ്യൂൺ അതിൽ സീൽ വച്ച് എനിക്ക് തന്നു. ഞാൻ അവിടെ കിടന്ന കലണ്ടറിൽ നോക്കി. വർഷം 2021.

നെറ്റ് ബാംങ്കിംഗിന്റേയും, UPI യുടേയുമെല്ലാം കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഫോണിലൂടെയോ, കംപ്യൂട്ടറിലൂടെയോ എളുപ്പത്തിൽ വീട്ടിലുരുന്ന് ചെയ്യാവുന്ന കാര്യങ്ങൾക്കാണ് ഇപ്പോഴും മലയാളികൾ ആപ്പീസു നിരങ്ങേണ്ടി വരുന്നതും, തന്റെ ജീവിതത്തിലെ നല്ല സമയം കളയുന്നതും. നമ്മുടെ സർക്കാരുകൾ ഐ.ടി, വികസനത്തിന് ഐ ടി പാർക്കുകളും, സ്റ്റാർട്ടപ്പുകളുമെല്ലാം പ്രോത്സാഹിപ്പിക്കുന്നു.

എന്നിട്ടും ട്രഷറിയെപ്പോലെ പണക്കാരനും, സാധാരണക്കാരനുമെല്ലാം ഒരേ പോലെ ആശ്രയിക്കുന്ന ഒരു സർക്കാർ സേവനത്തിന്റെ അവസ്ഥയാണിത്. ട്രഷറിയും കാലത്തിനൊത്ത് മാറണ്ടേ? പഴയ രീതികളോട് നമ്മൾ കടക്ക് പുറത്ത് എന്നു പറഞ്ഞ് ആധുനിക രീതികളും സമ്പ്രദായങ്ങളും സ്വീകരിക്കണ്ടേ?

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി.. തേങ്ങാക്കൊല



കേരളത്തിലെ ആദ്യത്തെ ഐ.ടി. പാർക്കായ തിരുവനന്തപുരം ടെക്നോപാർക്കിനു മുന്നിൽ നിന്നും തമ്പാനൂരിലേയ്ക്കുള്ള അടുത്ത ബസ് എപ്പോൾ വരും എന്ന വിവരം ഈ ഭൂമി മലയാളത്തിലുള്ള ആർക്കെങ്കിലും നൽകാൻ കഴിയുമോ?

ഐ.ടി. എന്നാൽ ഇൻഫർമേഷൻ ടെക്നോളജി മലയാളത്തിൽ വിവരസാങ്കേതിക വിദ്യ, കേരളം ഭാരതത്തിന്റെ ഐ.ടി. ഹബുകളിലൊന്നാണ് എന്നാണ് നമ്മൾ പറയുന്നത്. പിന്നെ നമ്മുടെ നാട് റൈറ്റ് ടു ഇൻഫർമേഷൻ എന്നൊരു നിയമവും പാസാക്കിയിട്ടുണ്ട്. വിവരങ്ങൾ അറിയാനുള്ള അവകാശം. പിന്നെ നമുക്ക് വിവരാവകാശ കമ്മീഷണർമാരുമുണ്ട്. വളരെ നല്ലത്.

നമ്മൾ കേരളത്തിലെ ആദ്യത്തെ ഐ.ടി. പാർക്കായ തിരുവനന്തപുരം ടെക്നോപാർക്കിനു മുന്നിൽ ബസ് കാത്തു നിൽക്കുകയാണെന്നു കരുതുക. തമ്പാനൂരിലേയ്ക്കുള്ള അടുത്ത ബസ് എപ്പോൾ വരും എന്ന വിവരം നമ്മൾ എങ്ങനെയറിയും? ലോകത്തിലെ പ്രമുഖ സ്ഥാപനങ്ങൾക്ക് പല തരത്തിലുള്ള വിവരങ്ങൾ നൽകാൻ കഴിയുന്ന വിവിധ ഐ.ടി. ഉത്പന്നങ്ങൾ നൽകുന്ന കമ്പനികളാണ് ടെക്നോപാർക്കിനകത്തുള്ളത്. യാത്രയ്ക്ക് ബസുകളെ ആശ്രയിക്കുന്ന സാധാരണക്കാർക്ക് ബസ് സമയത്തെ കുറിച്ചുള്ള കൃതമായ വിവരങ്ങൾ നൽകാൻ കെ എസ് ആർ ടി സിയേയും, സർക്കാരിനേയും സഹായിക്കാൻ ഈ കമ്പനികൾക്കാവില്ലേ?

പണ്ടെല്ലാം ബസ് സ്റ്റാൻഡുകളിലും, നാട്ടിൻ പുറത്തെ ബസ് സ്റ്റോപ്പുകളിലുമെല്ലാം ബസുകളുടെ സമയ പട്ടിക പ്രദർശിച്ചിരുന്നു. ഒരു നല്ല പരിധിവരെ യാത്രക്കാർക്ക് ആശ്വാസമായിരുന്നു അത്. എന്നാൽ ഇന്ന് പ്രധാന ബസ് സ്റ്റാൻഡുകളിൽ പോലും സമയവിവരപട്ടിക കാണാനില്ല. നാട്ടിൻ പുറങ്ങളിലെ കാര്യം പറയുകയും വേണ്ട. കെ എസ് ആർ ടി സി ബസ് സ്റ്റാൻഡുകളിലെ അന്വേഷണ കൂട്ടിലിരിക്കുന്ന ഉദ്യോഗസ്ഥരോട് ചോദിച്ചാൽ ചുമരിലെ പ്രവർത്തിക്കാത്ത ഘടികാരത്തിൽ നോക്കി ഉടൻ വരും, ഇപ്പ വരും, കോത്താഴത്തു നിന്നും ഒരു ബസ് വരാനുണ്ട് എന്നിങ്ങനെയുള്ള ഉത്തരങ്ങളാമ്.

അടുത്ത ബസിന്റെ സമയമറിയാൻ ജനം പത്തു രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പൊട്ടിച്ച് വിവരാവകാശ ഉദ്യാഗസ്ഥന് അപേക്ഷ കൊടുക്കണോ?

ട്രെയിൻ സമയവും, റണ്ണിംഗ് സ്റ്റാറ്റസും എല്ലാം യാത്രക്കാർക്ക് തങ്ങളുടെ മൊബൈൽ ഫോണിൽ തത്സമയം അറിയുവാനുള്ള സംവിധാനം ഇന്ത്യൻ റെയിൽവ ഒരുക്കിയിട്ടുണ്ട്. അതേ സംവിധാനം കേരളത്തിലെ പൊതുഗതാഗത രംഗത്ത് ഒരുക്കിയാൽ എന്താണ് കുഴപ്പം? റെയിൽവ സ്റ്റേഷനുകളിലെ പോലെ ആ സംവിധാനങ്ങൾ നമ്മുടെ ബസ് സ്റ്റാൻഡുകളിലും, ബസ് സ്റ്റോപ്പുകളിലും വന്നാൽ എന്താണ് കുഴപ്പം. ഒരു കുഴപ്പവുമില്ല. പക്ഷെ മലയാളിക്ക് ഇതൊക്കെ മതി എന്നതാണ് നമ്മുടെ സർക്കാരുകളുടെ നിലപാട്. രാജ്യത്ത് യാത്രയ്ക്ക് ഏറ്റവും കൂടുതൽ രൂപ ചെലവാക്കേണ്ടി വരുന്ന മലയാളിയുടെ ഗതികേടാണിത്.

നമ്മൾ കടക്ക് പുറത്ത് എന്നു പറയേണ്ട കാര്യമാണിത്. യാത്ര ചെയ്യുക എന്നത് പൗരന്റെ മാലികമായ അവകാശമാണ്. പൗരന്മാർക്ക് സുരക്ഷിതവും, സുഗമവുമായ യാത്ര ഒരുക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വവുമാണ്. ലോകത്തിന് ഐ.ടി കയറ്റി അയക്കുന്ന കേരളത്തിന് സ്വന്തം പൗരന്മാർക്ക് അതിന്റെ ഗുണം നൽകാൻ പറ്റിയിലെങ്കിൽ നാണക്കേടല്ലേ? കൃഷിക്കാരന്റെ മക്കൾക്ക് കഴിക്കാൻ ഭക്ഷണമില്ല എന്നു പറയുന്ന പോലത്തെ തികഞ്ഞ നാണകേട്! ഷെയിം, ഷെയിം പപ്പി ഷെയിം. 

സ്ത്രീകൾക്ക് തൂറണ്ടേ? മൂത്രം ഒഴിക്കണ്ടേ?



സ്ത്രീകൾക്ക് ധൈര്യത്തോടെ, സൗകര്യപ്രദമായി വെളിക്കിറങ്ങാൻ പറ്റിയ എത്ര ബസ് സ്റ്റാൻഡുകൾ കേരളത്തിലുണ്ട് ? പണ്ട് കേരളത്തിലെ വീടുകളിൽ ശൗചാലയം പുറത്തായിരുന്നു. ഇന്ന് വീടുകളെല്ലാം തന്നെ ശൗചാലയം അറ്റാച്ച്‌ഡ് ആയി. എന്നാൽ പണ്ട് നമ്മുടെ ബസ്സ്റ്റാൻഡുകളെല്ലാം തന്നെ ശൗചാലയം അറ്റാച്ച്‌ഡ് ആയിരുന്നു. പ്രധാന കെട്ടിടത്തിൽ തന്നെയായിരുന്നു ശൗചാലയങ്ങൾ: ഇന്ന് കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം എന്നിങ്ങനെയുളള പ്രധാന ബസ് സ്റ്റാൻഡുകളിലെല്ലാം തന്നെ പ്രധാന കെട്ടിടത്തിൽ നിന്നും മാറിയാണ് ശൗചാലയം. പല ബസ് സ്റ്റാൻഡുകളിലും ശൗചാലയങ്ങൾക്കു മുന്നിൽ ബസുകൾ നിറുത്തിയിട്ടിട്ടുണ്ടാവും. കൂടാതെ പൈസ പിരിക്കാനിരിക്കുന്നവരിൽ ഭൂരിഭാഗത്തേയും കണ്ടാൽ ഗോവിന്ദച്ചാമിയുടെ പഴയ രൂപമാണ് ഓർമ വരിക. അതുകൊണ്ടു തന്നെ പുരുഷന്മാർ കൂടെയില്ലങ്കിൽ ധൈര്യമായി പകൽ സമയങ്ങളിൽ പോലും ഈ ശൗചാലയങ്ങൾ ഉപയോഗിക്കാൻ സ്ത്രീകൾ മടിക്കുന്നു.

അത്യാധുനിക മാതൃകാ ബസ് സ്റ്റാൻഡായ കോഴിക്കോടാണെങ്കിൽ സ്ത്രീകളുടെ ശൗചാലയം ബസ് സ്റ്റാൻഡിന്റെ ഒരറ്റത്തും, പുരുഷന്മാരുടേത് മറ്റേ അറ്റത്തും. രണ്ടും തമ്മിൽ നൂറു മീറ്ററിലധികം അകലമുണ്ടാവണം. അതുകൊണ്ടു തന്നെ ഭാര്യയ്ക്കു ഭർത്താവും, ഭർത്താവിന് ഭാര്യയും നൂറും, നൂറും ഇരുന്നൂറു മീറ്റർ കൂട്ടുപോവേണ്ട അവസ്ഥ.

ചില ബസ് സ്റ്റാൻഡുകളിൽ പുരുഷന്മാർക്ക് മൂത്രമൊഴിക്കാൻ രണ്ടു രൂപയും, സ്ത്രീകൾക്ക് മൂത്രമൊഴിക്കാൻ അഞ്ചു രൂപയുമാണ്. പറയുന്ന കാരണം സ്ത്രീകൾ ടോയ്ലറ്റ് ഉപയോഗിക്കുന്ന സമയം കൂടുതൽ വെള്ളം ചെലവഴിക്കുന്നു എന്നതാണ്. എന്താ സ്ത്രീകൾ പുരുഷന്മാരെ പോലെ മൂത്രമൊഴിച്ച് ഒരു ജെൻഡർ ന്യൂട്രൽ മൂത്രമൊഴിക്കൽ സംസ്ക്കാരം വളർത്തണമോ?

ഇത്തരം സ്ത്രീ വിരുദ്ധമായ ബസ് സ്റ്റാൻഡുകളാട് നവോത്ഥാന പക്ഷക്കാരായ സ്ത്രീകളെങ്കിലും കടക്ക് പുറത്ത് എന്ന് പറയണ്ടേ? ഇതെല്ലാം തങ്ങളുടെ അടിസ്ഥാന പൗരാവകാശങ്ങളിൽ വരുന്നതാണെന്ന് തിരിച്ചറിയണ്ടേ? അല്ലാതെ തൂറുന്നതും, മൂത്രമൊഴിക്കുന്നതും മൗലികാവകാശമാണെന്ന് ഭരണഘടനയിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത് എന്ന മറു ചോദ്യം ചോദിക്കരുത്. ഒരു പ്രശസ്ത ഫെമിനിസ്റ്റ് ചോദിച്ചതാണ് ഈ ചോദ്യം! എന്നിട്ട് എന്നോടൊരു കടക്കു പുറത്തും. 

ചെകുത്താന്റെ സ്വന്തം ബസ്റ്റാൻഡുകൾ

 


പഴയ തമ്പാനൂർ ബസ്റ്റാൻഡ് ഉണ്ടായിരുന്ന കാലത്ത് കേരളം സന്ദർശിച്ച ഒരു സായിപ്പിന്റെ വായിൽ നിന്നും വീണ കമന്റ് "ഗോഡ്സ് ഓൺ കൺട്രി, ബട്ട് ഡെവിൾസ് ഓൺ ബസ് സ്റ്റാൻഡ് " സത്യമല്ലേ ? വളരെ സത്യസന്ധമായ വിലയിരുത്തൽ. പഴയ തമ്പാനൂർ ബസ് സ്റ്റാൻഡിന്റെ സ്ഥാനത്ത് ആധുനിക ബഹുനില ബസ് സ്റ്റാൻഡ് വന്നു. പക്ഷെ ആ സായിപ്പ് ഇനി വന്നാലും പറയുക പഴയ കമന്റ് തന്നെയായിരിക്കും "ഡെവിൾസ് ഓൺ ബസ്സ് സ്റ്റാൻഡ്. " നാഗർകോവിൽ, പൂവാർ പോലുള്ള സ്ഥലങ്ങളിൽ പോകുന്ന യാത്രക്കാർ ഭൂരിഭാഗവും ഇപ്പോഴും വെയിലും മഴയും കൊണ്ട് തന്നെ ഈ അത്യാധുനിക ബസ് സ്റ്റാൻഡിൽ നിൽക്കണം. ബസ്റ്റാൻഡിനകം മുഴുവൻ തൊഴിലാളി സംഘടനകളുടെ കൊടി തോരണങ്ങൾ, പോസ്റ്ററുകൾ . സ്റ്റാൻഡിനകത്ത് തലങ്ങും വിലങ്ങും ബസുകൾ പാർക്കു ചെയ്തിരിക്കുന്നതിനാൽ ബസ്സ്റ്റാൻഡ്  വളപ്പിനകത്തുള്ള ഇന്ത്യൻ കോഫി ഹൗസിൽ ഭക്ഷണം കഴിക്കാൻ പോവാൻ ജനം പേടിക്കണം.  എന്ത് ദുരിതമാണിത്. ശൗച്യാലയങ്ങളുടെ കാര്യം പ്രത്യേകിച്ച് പറയുകയും വേണ്ട. ഇപ്പോഴും ചെകുത്താന്റെ തന്നെ.  

എന്തിനാണ് ബസ് സ്റ്റാൻഡുകൾ? യാത്രക്കാർക്ക് വെയിലും, മഴയും കൊള്ളാതെ സുഖപ്രദമായി തങ്ങളുടെ യാത്രകൾ തുടങ്ങാനും, അവസാനിപ്പിക്കാനും . എന്നാൽ നമ്മുടെ ബസ് സ്റ്റാൻഡുകൾ പുരുഷന്മാരെപ്പോലും ഭയപ്പെടുത്തുന്ന ചെകുത്താൻ കോട്ടയാണ്. വെയിലും, മഴയും കൊള്ളാതെ ആധുനിക ബസ് സ്റ്റാൻഡായ വൈറ്റില ഹബിൽ നിന്നും യാത്ര ചെയ്യാൻ പറ്റില്ല. അങ്ങനെയാണ് അതിന്റെ മേൽക്കൂര നിർമ്മിച്ചിരിക്കുന്നത്. രാവിലെ കിഴക്കുനിന്നും വെയിലടിക്കുന്നതിനാൽ യാത്രക്കാർ പടിഞ്ഞാറോട്ട് നീങ്ങി നിന്ന് മേൽക്കൂരയുടെ നിഴലിൽ അഭയം തേടും. ഉച്ച കഴിഞ്ഞ് പടിഞ്ഞാറ് നിന്ന് വെയിലടിക്കുമ്പോൾ കിഴക്കോട്ട് നീങ്ങി മേൽക്കൂരയുടെ നിഴലിൽ അഭയം തേടുന്നു. മഴയുള്ളപ്പോൾ കുട തന്നെയാണ് ശരണം. എന്തിനു വണ്ടിയാണ് ഈ ബസ് സ്റ്റാൻഡ് സമുച്ചയം.

യാത്രക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ച് നിർമ്മിച്ചിരിക്കുന്ന ഒരു ബസ് സ്റ്റാൻഡ് പോലും ഈ കേരളത്തിലില്ല. എങ്കിലും നമ്മൾ പറയുന്നു കേരളം ദൈവത്തിന്റെ സ്വന്തം നാട്.

യാത്രക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഗണിക്കാതെ നിർമ്മിക്കുന്ന ഇത്തരം ബസ് സ്റ്റാൻഡുകളോട് കടക്ക് പുറത്ത് എന്നു പറയാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ശുചിത്വമില്ലാത്ത ശൗചാലയങ്ങളുണ്ടായിരുന്ന ബാറുകളുടെ ലൈസൻസ് റദ്ദാക്കാൻ കരുതൽ കാട്ടിയ കോടതികളെങ്കിലും കടക്ക് പുറത്ത് എന്നു പറയുമോ?

സാമ്പത്തിക ദുരന്തങ്ങളും, സാമ്പത്തിക ദുരിതാശ്വാസ നിധിയും

  '' ജനകോടികളുടെ വിശ്വസ്ത സ്ഥാപനം '' എന്ന ഒറ്റ പരസ്യവാചകത്തിലൂടെ ജനകോടികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ ബിസിനസുകാരനായിരുന്നു...