2023, ഫെബ്രുവരി 2, വ്യാഴാഴ്‌ച

വേദനയ്ക്ക് നികുതി ഒഴിവാക്കുക

 


രോഗം ഒരു പാപമല്ല. അത് ആഡംബരവുമല്ല. എല്ലാ മനുഷ്യരും ജീവിതത്തിലനുഭവിക്കുന്ന വേദനയുടെ കാലഘട്ടമാണത്. സ്വന്തം രോഗമാണെങ്കിലും, ഉറ്റവരുടെ രോഗമാണെങ്കിലും അത് വേദനയുടേയും, ഭയത്തിന്റെയും നിമിഷങ്ങളാണ്. ഒരു മാറാരോഗത്തേയോ, മരണത്തേയോ തന്നെ മുന്നില്‍ കാണുന്ന സന്ദര്‍ഭം. അത്തരം സന്ദര്‍ഭത്തിലാണ് നമ്മള്‍ വൈദ്യനിലും, മരുന്നിലും അഭയം തേടുന്നത്.

 

സത്യത്തില്‍ രോഗമെന്നത് വേദനയാണ്. മരുന്നകള്‍ക്കുമേലുള്ള നികുതിയെന്നത് യഥാര്‍ത്ഥത്തില്‍ വേദനയ്ക്കുമേലുള്ള നികുതിയാണ്. രോഗാവസ്ഥയിലുണ്ടാകുന്ന ചെലവുകള്‍ വേദനയ്ക്കുമേല്‍ വേദന സൃഷ്ടിക്കുന്നു. വേദനയ്ക്കും, ഭയത്തിനും, മരണത്തിനും മുന്നില്‍ പണക്കാരനും, മധ്യവര്‍ത്തിയും, പാവപ്പെട്ടവനും തമ്മില്‍ എന്താണു വ്യത്യാസം?

 

10 രൂപയ്ക്കു വിറ്റാലും നല്ല ലാഭം കിട്ടുന്ന മരുന്ന് 100 രൂപയ്ക്കു വിറ്റ് കൊള്ളലാഭം കൊയ്യാന്‍ ശ്രമിക്കുന്ന ഫാര്‍മാ കമ്പനികളും, 10 രൂപയുടെ ബ്രാന്‍ഡ് കുറിക്കാതെ 100 രൂപയുടെ ബ്രാന്‍ഡ് കുറിക്കുന്ന ഡോക്ടര്‍മാരും ന്യായവിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ ആ കൊള്ളലാഭത്തിനുമേല്‍ 5 ശതമാനം നികുതി ഈടാക്കുന്ന സര്‍ക്കാരിന്റെ നടപടിയെ നമ്മള്‍ എങ്ങനെ ന്യായീകരിക്കും?

 

ആഡംബരവസ്തുക്കള്‍ക്കും, നൂട്രീഷന്‍ സപ്ലിമെന്റുകള്‍ക്കും, സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ക്കും, ഓവര്‍ ദ് കൗണ്ടര്‍ മരുന്നുകള്‍ക്കും ഉയര്‍ന്ന നികുതി ഈടാക്കട്ടെ. പക്ഷെ, എന്തിന് മറ്റ് മരുന്നുകള്‍ക്ക് നികുതി? രോഗം ഏതുതരത്തിലുള്ളതായാലും, മരുന്നിന് നികുതി പാടില്ല. പ്രമേഹം പോലുള്ള രോഗങ്ങള്‍ക്ക് ജീവിതകാലം മുഴുവനും മരുന്നു കഴിക്കേണ്ടവരും, കാന്‍സര്‍ പോലുള്ള രോഗം ബാധിച്ചവരും എത്ര രൂപയാണ് ജീവിതകാലത്ത് മരുന്നിനു നികുതി നല്‍കേണ്ടി വരുന്നത്?

 

വിലകുറഞ്ഞ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങളായ കാരുണ്യ, നീതി മെഡിക്കല്‍ സ്‌റ്റോറുകളുടെ ഉപയോഗം വളരെ കുറച്ചു പേര്‍ക്കാണ് നിലവില്‍ ലഭ്യമാകുന്നത്. പക്ഷെ മരുന്നുകള്‍ക്ക് നികുതിയില്ലാത്ത പക്ഷം ആ ഗുണം എല്ലാവര്‍ക്കും ലഭിക്കും. ചികിത്സാചെലവുകള്‍ ഗണ്യമായി കുറയും. ജീവിതശൈലീ രോഗങ്ങളാലും, തൊഴില്‍ജന്യരോഗങ്ങളാലും കഷ്ടപ്പെടുന്ന നമ്മുടെ സമൂഹത്തിന് വലിയ ആശ്വാസമായിരിക്കുമത്. വരുമാനനികുതി പോലും ഒഴിവാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്ന ഈ കാലത്ത് മരുന്നുകള്‍ക്ക് നികുതി ഒഴിവാക്കുന്നതുകൊണ്ട് സര്‍ക്കാര്‍ ഖജനാവ് കാലിയാവുകയുമില്ല. മരുന്നുകളുടെ നികുതി പിന്‍വലിക്കുന്നതു കാരണം എന്തെങ്കിലും നഷ്ടം സര്‍ക്കാരിനുണ്ടാകുന്നെങ്കില്‍, രോഗകാരണങ്ങളായ പുകയില ഉത്പന്നങ്ങള്‍, മദ്യം, ജംഗ് ഫുഡ് എന്നിവയ്ക്ക് നികുതി കൂട്ടി പരിഹരിക്കാം.

 

ആയതിനാല്‍ മരുന്നുകളുടെ നികുതിയോട് കടക്ക് പുറത്ത് പറഞ്ഞ് പൂര്‍ണ്ണമായും നികുതി ഒഴിവാക്കി രോഗത്താല്‍ വേദനിക്കുന്നവര്‍ക്ക് ആശ്വാസമേകാൻ നമ്മുടെ ഭരണാധികാരികള്‍ക്ക് സന്മനസുണ്ടാകട്ടെ. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സാമ്പത്തിക ദുരന്തങ്ങളും, സാമ്പത്തിക ദുരിതാശ്വാസ നിധിയും

  '' ജനകോടികളുടെ വിശ്വസ്ത സ്ഥാപനം '' എന്ന ഒറ്റ പരസ്യവാചകത്തിലൂടെ ജനകോടികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ ബിസിനസുകാരനായിരുന്നു...