2022, ഡിസംബർ 5, തിങ്കളാഴ്‌ച

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി.. തേങ്ങാക്കൊല



കേരളത്തിലെ ആദ്യത്തെ ഐ.ടി. പാർക്കായ തിരുവനന്തപുരം ടെക്നോപാർക്കിനു മുന്നിൽ നിന്നും തമ്പാനൂരിലേയ്ക്കുള്ള അടുത്ത ബസ് എപ്പോൾ വരും എന്ന വിവരം ഈ ഭൂമി മലയാളത്തിലുള്ള ആർക്കെങ്കിലും നൽകാൻ കഴിയുമോ?

ഐ.ടി. എന്നാൽ ഇൻഫർമേഷൻ ടെക്നോളജി മലയാളത്തിൽ വിവരസാങ്കേതിക വിദ്യ, കേരളം ഭാരതത്തിന്റെ ഐ.ടി. ഹബുകളിലൊന്നാണ് എന്നാണ് നമ്മൾ പറയുന്നത്. പിന്നെ നമ്മുടെ നാട് റൈറ്റ് ടു ഇൻഫർമേഷൻ എന്നൊരു നിയമവും പാസാക്കിയിട്ടുണ്ട്. വിവരങ്ങൾ അറിയാനുള്ള അവകാശം. പിന്നെ നമുക്ക് വിവരാവകാശ കമ്മീഷണർമാരുമുണ്ട്. വളരെ നല്ലത്.

നമ്മൾ കേരളത്തിലെ ആദ്യത്തെ ഐ.ടി. പാർക്കായ തിരുവനന്തപുരം ടെക്നോപാർക്കിനു മുന്നിൽ ബസ് കാത്തു നിൽക്കുകയാണെന്നു കരുതുക. തമ്പാനൂരിലേയ്ക്കുള്ള അടുത്ത ബസ് എപ്പോൾ വരും എന്ന വിവരം നമ്മൾ എങ്ങനെയറിയും? ലോകത്തിലെ പ്രമുഖ സ്ഥാപനങ്ങൾക്ക് പല തരത്തിലുള്ള വിവരങ്ങൾ നൽകാൻ കഴിയുന്ന വിവിധ ഐ.ടി. ഉത്പന്നങ്ങൾ നൽകുന്ന കമ്പനികളാണ് ടെക്നോപാർക്കിനകത്തുള്ളത്. യാത്രയ്ക്ക് ബസുകളെ ആശ്രയിക്കുന്ന സാധാരണക്കാർക്ക് ബസ് സമയത്തെ കുറിച്ചുള്ള കൃതമായ വിവരങ്ങൾ നൽകാൻ കെ എസ് ആർ ടി സിയേയും, സർക്കാരിനേയും സഹായിക്കാൻ ഈ കമ്പനികൾക്കാവില്ലേ?

പണ്ടെല്ലാം ബസ് സ്റ്റാൻഡുകളിലും, നാട്ടിൻ പുറത്തെ ബസ് സ്റ്റോപ്പുകളിലുമെല്ലാം ബസുകളുടെ സമയ പട്ടിക പ്രദർശിച്ചിരുന്നു. ഒരു നല്ല പരിധിവരെ യാത്രക്കാർക്ക് ആശ്വാസമായിരുന്നു അത്. എന്നാൽ ഇന്ന് പ്രധാന ബസ് സ്റ്റാൻഡുകളിൽ പോലും സമയവിവരപട്ടിക കാണാനില്ല. നാട്ടിൻ പുറങ്ങളിലെ കാര്യം പറയുകയും വേണ്ട. കെ എസ് ആർ ടി സി ബസ് സ്റ്റാൻഡുകളിലെ അന്വേഷണ കൂട്ടിലിരിക്കുന്ന ഉദ്യോഗസ്ഥരോട് ചോദിച്ചാൽ ചുമരിലെ പ്രവർത്തിക്കാത്ത ഘടികാരത്തിൽ നോക്കി ഉടൻ വരും, ഇപ്പ വരും, കോത്താഴത്തു നിന്നും ഒരു ബസ് വരാനുണ്ട് എന്നിങ്ങനെയുള്ള ഉത്തരങ്ങളാമ്.

അടുത്ത ബസിന്റെ സമയമറിയാൻ ജനം പത്തു രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പൊട്ടിച്ച് വിവരാവകാശ ഉദ്യാഗസ്ഥന് അപേക്ഷ കൊടുക്കണോ?

ട്രെയിൻ സമയവും, റണ്ണിംഗ് സ്റ്റാറ്റസും എല്ലാം യാത്രക്കാർക്ക് തങ്ങളുടെ മൊബൈൽ ഫോണിൽ തത്സമയം അറിയുവാനുള്ള സംവിധാനം ഇന്ത്യൻ റെയിൽവ ഒരുക്കിയിട്ടുണ്ട്. അതേ സംവിധാനം കേരളത്തിലെ പൊതുഗതാഗത രംഗത്ത് ഒരുക്കിയാൽ എന്താണ് കുഴപ്പം? റെയിൽവ സ്റ്റേഷനുകളിലെ പോലെ ആ സംവിധാനങ്ങൾ നമ്മുടെ ബസ് സ്റ്റാൻഡുകളിലും, ബസ് സ്റ്റോപ്പുകളിലും വന്നാൽ എന്താണ് കുഴപ്പം. ഒരു കുഴപ്പവുമില്ല. പക്ഷെ മലയാളിക്ക് ഇതൊക്കെ മതി എന്നതാണ് നമ്മുടെ സർക്കാരുകളുടെ നിലപാട്. രാജ്യത്ത് യാത്രയ്ക്ക് ഏറ്റവും കൂടുതൽ രൂപ ചെലവാക്കേണ്ടി വരുന്ന മലയാളിയുടെ ഗതികേടാണിത്.

നമ്മൾ കടക്ക് പുറത്ത് എന്നു പറയേണ്ട കാര്യമാണിത്. യാത്ര ചെയ്യുക എന്നത് പൗരന്റെ മാലികമായ അവകാശമാണ്. പൗരന്മാർക്ക് സുരക്ഷിതവും, സുഗമവുമായ യാത്ര ഒരുക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വവുമാണ്. ലോകത്തിന് ഐ.ടി കയറ്റി അയക്കുന്ന കേരളത്തിന് സ്വന്തം പൗരന്മാർക്ക് അതിന്റെ ഗുണം നൽകാൻ പറ്റിയിലെങ്കിൽ നാണക്കേടല്ലേ? കൃഷിക്കാരന്റെ മക്കൾക്ക് കഴിക്കാൻ ഭക്ഷണമില്ല എന്നു പറയുന്ന പോലത്തെ തികഞ്ഞ നാണകേട്! ഷെയിം, ഷെയിം പപ്പി ഷെയിം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സാമ്പത്തിക ദുരന്തങ്ങളും, സാമ്പത്തിക ദുരിതാശ്വാസ നിധിയും

  '' ജനകോടികളുടെ വിശ്വസ്ത സ്ഥാപനം '' എന്ന ഒറ്റ പരസ്യവാചകത്തിലൂടെ ജനകോടികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ ബിസിനസുകാരനായിരുന്നു...