2022, ഡിസംബർ 5, തിങ്കളാഴ്‌ച

തോൽപ്പിക്കപ്പെടുന്ന മലയാളി കുട്ടികൾ



പ്രപഞ്ചത്തിലെ ജീവജാലങ്ങളിൽ ഏറ്റവും ദൗർഭാഗ്യവാൻമാർ കേരളത്തിലെ കുട്ടികളാണ്. ലോകത്തിലെ മറ്റിടങ്ങളിലെ കുട്ടികളായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞ സമയം കളികളിൽ ഏർപ്പെടുന്നത് കേരളത്തിലെ കുട്ടികളാണ്. കുട്ടികൾ കളിച്ചല്ലെങ്കിൽ എന്താ കുഴപ്പം, അല്ലെങ്കിൽ കളിച്ചിട്ടെന്തിനാ കപിലും, സച്ചിനുമാകാനാണോ എന്നെല്ലാം ചോദിക്കുന്നവരാണ് നമ്മട ഭൂരിഭാഗം മാതാപിതാക്കളും, അധ്യാപകരും.

കുഴപ്പം വേറൊന്നുമല്ല. പുസ്തകങ്ങൾക്കോ, ഗുരുക്കന്മാർക്കോ പഠിപ്പിക്കാൻ കഴിയാത്ത എന്നാൽ ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ പല കഴിവുകളും ഒരു വ്യക്തിക്ക് ലഭിക്കുന്നത് കളികളിൽ, നിന്നോ ജീവിതാനുഭവങ്ങളിൽ നിന്നോ ആണ്. ലോകത്തിലെ ഏറ്റവും മയമില്ലാത്ത അധ്യാപകനാണ് ജീവിതാനുഭവങ്ങൾ. എന്നാൽ കളികളാകട്ടെ വളരെ ലളിതമായും, രസകരമായും നമുക്കാവശ്യമായ കഴിവുകളും, അറിവുകളും നൽകുന്നു.

മാനേജ്മെന്റ് സ്ക്കില്ലുകൾ, അതിജീവനത്തിനുള്ള കഴിവുകൾ (സർവൈവൽ സ്ക്കില്ലുകൾ, തോൽവികളും, പ്രതിസന്ധികളും, പരിഹാസങ്ങളും നേരിടുന്നതിനുള്ള സൈക്കോളജിക്കൽ സ്ക്കില്ലുകൾ എന്നിവ ഒരാൾക്ക് കളികളിലൂടെ ലഭിക്കും. ഇവയൊന്നും തന്നെ നമ്മുടെ പാഠശാലകളിൽ പഠിപ്പിക്കുന്നില്ലായെന്ന യാഥാർത്യം ഓർമിക്കുക. ഒരു ചെറിയ തോൽവിയോ, തിരസ്ക്കരണമോ ഉണ്ടാകുമ്പോൾ തന്നെ ആത്മഹത്യ ചെയ്യുന്ന നമ്മുടെ കുട്ടികൾ നമ്മുടെ വികലമായ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഗുണഫലമാണ്.

കളികളിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന ശാരീരികവും, മാനസികവും, വൈജ്ഞാനികവും, സാമൂഹികവുമായ ഗുണങ്ങൾ വളരെ വലുതാണ്. അതുകൊണ്ടു തന്നെ കുട്ടികൾക്ക് കളിക്കാൻ കൂടുതൽ സമയം ലഭിക്കണം. ജോലിയുടെ കാര്യത്തിൽ പറയുന്ന 8 മണിക്കൂർ അദ്ധ്വാനം, 8 മണിക്കൂർ വിനോദം, 8 മണിക്കൂർ വിശ്രമം പോലെ കുട്ടികളുടെ കാര്യത്തിലും വരണം, 8 മണിക്കൂർ പഠനം, 8 മണിക്കൂർ വിനോദം, 8 മണിക്കൂർ വിശ്രമം എന്ന വിപ്ലവകരമായ നയം. ഇപ്പോൾ നമ്മുടെ ഭൂരിഭാഗം കുട്ടികളുടേയും ജീവിതം കെ എസ് ആർ ടി സിയുടെ അതിവിപ്ലവകരമായ 12 മണിക്കൂർ അദ്ധ്വാനം പോലെയാണ്. 8 മണിക്കൂർ സ്ക്കൂളിലെ പഠനം, 4 മണിക്കൂർ ട്യൂഷൻ പഠനം, 4 മണിക്കൂർ ലേണിംഗ് ആപ്പാദി, ഹോം വർക്കാദി വീട്ടിലെ പഠനം, 8 മണിക്കൂർ വിശ്രമം ഇതാണ് ഭൂരിഭാഗം കുട്ടികളുടേയും അവസ്ഥ.

ഇത്രയും പഠിപ്പിച്ചിട്ട് അല്ലെങ്കിൽ പഠിച്ചിട്ട് ഗുണം? മത്സര പരീക്ഷകളിൽ മറ്റ് സംസ്ഥാനക്കാരുമായി താരതമ്യം ചെയ്യുമ്പോൾ പിന്നിൽ. വ്യവസായം, ശാസ്ത്രം, രാഷ്ട്രീയം എന്നിങ്ങനെ സമൂഹത്തിലെ ഉന്നതയിടങ്ങളിൽ കേരളത്തിൽ നിന്നും പഠിച്ചിറങ്ങി മുന്നിൽ നിൽക്കുന്നവർ വളരെ കുറവ്.

കുട്ടികൾ കുടവയർ, ജീവിതശൈലീ രോഗങ്ങൾ എന്നിവയെ ചെറുപ്രായത്തിൽ തന്നെ ചുമക്കേണ്ടി വരുന്നു. ചിലർ പെട്ടന്ന് ഹൃദയത്തിന്റെ ചലനം നിലച്ച് മരിക്കുന്നു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം നമുക്കു നൽകുന്ന ഗുണം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സാമ്പത്തിക ദുരന്തങ്ങളും, സാമ്പത്തിക ദുരിതാശ്വാസ നിധിയും

  '' ജനകോടികളുടെ വിശ്വസ്ത സ്ഥാപനം '' എന്ന ഒറ്റ പരസ്യവാചകത്തിലൂടെ ജനകോടികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ ബിസിനസുകാരനായിരുന്നു...