2022, ഒക്‌ടോബർ 11, ചൊവ്വാഴ്ച

ഡ്രൈവര്‍മാരെ കല്ലെറിയുന്നവരോട്


ബസ്സ് ഡ്രൈവര്‍മാരുടെ കുറ്റങ്ങള്‍ കണ്ടുപിടിക്കുന്ന തിരക്കിലാണ് നമ്മള്‍ മലയാളികള്‍. ഡ്രൈവര്‍മാരില്‍ കുറച്ചുപേരെങ്കിലും റോഡില്‍ ഭീകരന്മാരെ പോലെ ആണെന്ന് പറയാതെ വയ്യ. അതില്‍ ബസ്സ് ഡ്രൈവര്‍മാരും, ഓട്ടോ ഡ്രൈവര്‍മാരും, ടിപ്പര്‍ ഡ്രൈവര്‍മാരും, സ്വന്തം വണ്ടി ഓടിക്കുന്ന നമ്മളില്‍ ഉണ്ട്. അവരെ മര്യാദ പഠിപ്പിക്കുക എന്നത് ഇന്നത്തെ വലിയ ആവശ്യമാണ്. പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിങ്ങനെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ അത് നന്നായി ചെയ്യണം. ഞാന്‍ എഴുതുന്നത് ഡ്രൈവര്‍മാരുടെ കുറ്റങ്ങളല്ല, മറിച്ച് അവരുടെ നിസഹായതയെ കുറിച്ചാണ്. 


ലോകത്തിലെ ഏറ്റവും കഠിന്യമേറിയ തൊഴില്‍ ചെയ്യുന്നത് കേരളത്തിലെ ബസ്സ് ഡ്രൈവര്‍മാരാണ്. മറ്റു ജോലി ചെയ്യുന്നവര്‍ക്ക് ജോലിക്കിടയില്‍ ക്ഷീണം തോന്നിയാല്‍ കുറച്ചു നേരം കണ്ണടച്ചിരിക്കം. മേശയില്‍ തല വച്ച് കിടക്കാം. എന്നാല്‍ ബസ്സ് ഡ്രൈവര്‍ ക്ഷീണം നിമിത്തം ഒരു നിമിഷം കണ്ണടച്ചാല്‍ എന്ത് സംഭവിക്കും? അധികവും ഒരു വലിയ ദുരന്തം. ബസ്സ് ഒന്ന് ഒതുക്കി നിര്‍ത്തി വിശ്രമിക്കാം എന്നു കരുതിയാല്‍? അനുവദനീയ സ്റ്റോപ്പില്‍ പോലും ബസ്സ് നിര്‍ത്താന്‍ പോയാല്‍ 'എന്തിനാണ് എല്ലായിടത്തും ബസ്സ് നിര്‍ത്തി ഇയാള്‍ സമയം കളയുന്നത്?' എന്നു ചിന്തിക്കുന്ന നമ്മള്‍ സംസ്‌ക്കാര സമ്പന്നരായ യാത്രക്കാര്‍ അയാളുടെ വീട്ടിലിരിക്കുന്ന ആളുകളെ പോലും മനസ്സിലെങ്കിലും ചീത്ത വിളിക്കും. 


ഈ ഡ്രൈവര്‍മാരുടെ തൊഴിലിടങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ അതും എറ്റവും വൃത്തികെട്ടത് ആണ്. വീതിയില്ലത്ത, തിരക്കുപിടിച്ച, കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍... നന്നായി പരിപാലിക്കാത്ത വണ്ടികള്‍, ഡ്രൈവര്‍മാരെ ചീത്ത വിളിക്കുന്ന പോലീസുകാര്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റ് ഡ്രൈവര്‍മാര്‍, യാത്രക്കാര്‍, കാല്‍നടക്കാര്‍... ഒരു ബോധവുമില്ലാതെ റോഡ് മുറിച്ച് കടക്കുന്ന കാല്‍നടക്കാര്‍, പട്ടികള്‍, വിശുദ്ധ പശുക്കള്‍, വന്യ ജീവികള്‍... ദൈവത്തിന്റെ ഇടപെടല്‍ നിമിത്തമോ, വാഹന പെരുപ്പം നിമിത്തമോ, കേരളത്തിലെ ദൈവങ്ങളായ രാഷ്ട്രീയ, മത, സാമുദായിക സംഘടനകളുടെ ജാഥകള്‍ നിമിത്തമോ വി ഐ പികളുടെ സഞ്ചാരം നിമിത്തമോ മണിക്കൂറുകളോളം റോഡില്‍ അകപ്പെടുന്ന സാഹചര്യങ്ങള്‍... എന്ത് കഷ്ടമാണ് ഇവരുടെ തോഴിലിടം. മൂത്രമൊഴിക്കുന്നതു പോലും മണിക്കൂറുകളോളം പിടിച്ചു നിര്‍ത്തേണ്ട അവസ്ഥ... മണിക്കൂറുകള്‍ നീളുന്ന ജോലി.... ബസിനുള്ളില്‍ അല്ലെങ്കില്‍ കര്‍ണാടക വോള്‍വോ ഡ്രൈവര്‍മാര്‍ പോലെ ബസിന്റെ ലഗേജ് വയ്ക്കുന്ന സ്ഥലത്തോ കിടന്നുറങ്ങേണ്ട ദുരവസ്ഥ.... എത്ര ദുരന്തം നിറഞ്ഞതാണ് അവരുടെ ജോലി എന്നോര്‍ക്കുക. 

ഇനി ഈ ജോലി കാരണമുള്ള തൊഴില്‍ ജന്യ രോഗങ്ങള്‍... സച്ചിന്‍ തെണ്ടുല്‍ക്കറിനെ പോലുള്ള വലിയ കായികതാരങ്ങളെ ബാധിക്കുന്ന ടെന്നിസ് എല്‍ബോ അടക്കം നിരവധി രോഗങ്ങള്‍. 

പിന്നെ നമ്മുടെ കെ എസ് ആര്‍ ടി സി യിലെ ഡ്രൈവര്‍മാരാണെങ്കില്‍ സമയത്തിന് ശമ്പളം കിട്ടാതെ ലോണിന്റെ തിരിച്ചടവ് മുടങ്ങുമ്പോള്‍ ബാങ്കില്‍ നിന്നുള്ള ഫോണ്‍ കാളുകള്‍ വണ്ടി ഓടിക്കുമ്പോള്‍ തന്നെ വന്നുകൊണ്ടിരിക്കും... സ്പീഡ് കൂടിയാല്‍ കേസ്, സ്പീഡ് കുറഞ്ഞാല്‍ യാത്രക്കാരുടെ മോശം കമന്റുകള്‍, വണ്ടി നിറുത്തി വിശ്രമിച്ചാല്‍ സസ്‌പെന്‍ഷന്‍, ഓവര്‍ടേക് ചെയ്യാന്‍ സമ്മതിച്ചില്ലെന്നും പറഞ്ഞ് മറ്റു ഡ്രൈവര്‍മാരുടെ ചീത്തവിളിയും അടിയും... ESI യും പെന്‍ഷനും മറ്റ് ആനുകല്യങ്ങളും ഇല്ലാതെ കഴിയുന്ന കാലത്ത് മാക്‌സിമം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രൈവറ്റ്, ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാര്‍... ബാറുകളിലെ ടോയിലറ്റിന്റെ വൃത്തി പരിശോധിക്കുന്ന കോടതികളും, തടവുകാരുടേയും, പേപ്പട്ടികളുടേയും പോലും ക്ഷേമത്തിനായി കഠിനാദ്ധ്വാനം ചെയ്യുന്ന നന്മമരങ്ങളും ഡ്രൈവര്‍മാരുടെ ക്ഷേമവും അന്വേഷിക്കണം.  

ശമ്പളം സമയത്തിന് കിട്ടാതെ ഈ സാഹചര്യങ്ങളില്‍ ജോലി നോക്കുന്ന ഡ്രൈവര്‍മാരെ പൂവിട്ടു പൂജിക്കണം. കേരളത്തിലേയ്ക്കുള്ള ഡ്യൂട്ടി കടുത്ത ശിക്ഷയായിട്ടാണ് തമിഴ്‌നാട്ടിലെ ഡ്രൈവര്‍മാര്‍ കരുതുന്നത്. തമിഴ്‌നാട്ടിലെ റോഡുകളില്‍ നിന്നും കേരളാതിര്‍ത്തി കടന്നു കഴിയുമ്പോളുണ്ടാകുന്ന മാറ്റം നമുക്കറിയാം


തമിഴ്‌നാട് ബസുകളില്‍ കാണുന്ന ഒരു ഉദ്ധരണിയുണ്ട്. 'നിങ്ങളുടെ യാത്ര ജനങ്ങളുടെ ഡ്രൈവറുടെ കയ്യില്‍ സുരക്ഷിതം.' സുരക്ഷിതമല്ലാത്ത സ്വന്തം ജീവന്‍ തോളിലേറ്റി യാണ് ഓരോ ഡ്രൈവറും വണ്ടി ഓടിക്കുന്നത്. ഡ്രൈവര്‍മാര്‍ക്ക് ശമ്പളം കൊടുക്കാത്ത കെ എസ് ആര്‍ ടി സിയും, അതിനെ പിന്തുണയ്ക്കുന്ന പൊതുജനവും ഓര്‍ക്കുക മന്ത്രിയും, എം ഡിയും, കണ്ടക്ടര്‍മാരുമില്ലെങ്കിലും ബസ്സ് ഓടും. പക്ഷേ, ഡ്രൈവര്‍ ഇല്ലെങ്കില്‍ അത് ഒടില്ല. അതുകൊണ്ട് ഏതെങ്കിലും ഒന്ന് രണ്ട് ഡ്രൈവര്‍മാര്‍ കാട്ടുന്ന തെമ്മാടിത്തരത്തിന് എല്ലാ ഡ്രൈവര്‍മാരെയും കുറ്റം പറയുന്ന പണിയോട് 'കടക്ക് പുറത്ത്' എന്നു പറഞ്ഞ് ഡ്രൈവര്‍മാരുടെ തൊഴില്‍ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നമുക്ക് ശ്രദ്ധിക്കാം.


ശൗചാലയങ്ങൾ


എല്ലാ ഭാരതീയർക്കും ശൗചാലയങ്ങൾ ലഭ്യമാക്കാനായി കേന്ദ്ര സർക്കാർ ഇന്ധന വില കൂട്ടുമ്പോൾ അതിന്റെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് കേരളമാണ്. ഇന്ധനവിലയുടെ വർദ്ധനവ് ഇന്ധനവിലയിൽ മാത്രമല്ല ബസ് ടിക്കറ്റ്
, ഓട്ടോ ടാക്സി കൂലി, നിത്യോപയോഗ സാധനങ്ങളുടെ വില എന്നിവയിലെല്ലാം തന്നെ പ്രതിഫലിക്കും. മലയാളി വീട് വയ്ക്കുമ്പോൾ കിടപ്പുമുറിയെക്കാളും, സ്വീകരണ മുറിയെക്കാളും രൂപ ചെലവഴിക്കുന്നത് ശൗചാലയങ്ങൾക്കു വേണ്ടിയാണ്. എന്നാൽ മലയാളി പൊതു ഇടങ്ങളിൽ ഉപയോഗിക്കുന്ന ശൗചാലയങ്ങളുടെ അവസ്ഥ എന്താണ്?

 

ഇടുങ്ങിയ, ദുർഗ്ഗന്ധം നിറഞ്ഞു നിൽക്കുന്ന മങ്ങിയ വെളിച്ചമുള്ള തുണി ഊരി തൂക്കിയിടാൻ കൊളുത്തുകളില്ലാത്ത ശൗചാലയങ്ങളാണ് നമ്മുടെ നാട്ടിൽ എല്ലായിടത്തും. പിന്നെ യൂറിനലുകളും, മോഡസ്റ്റി വാളുകളും. പല മൂത്രപ്പുരകളിലും 90 സൈസ് ജെട്ടി ധരിക്കുന്നവർക്കു പോലും നിന്നു മൂത്രമൊഴിക്കാൻ പറ്റാത്ത രീതിയിലാണ് യൂറിനലുകൾ ക്രമീകരിച്ചിരിക്കുന്നത്. രണ്ട് യൂറിനലുകളെ തമ്മിൽ വേർതിരിക്കുന്നതിനും മറയായിട്ടുമാണ് മോഡസ്റ്റി വാളുകൾ ഉപയോഗിക്കുന്നത്. എന്നാൽ ചിലയിടങ്ങളിൽ മോഡസ്റ്റിവാൾ ഇല്ല, ചിലയിടങ്ങളിൽ പേരിന് മാത്രം. അടുത്തു നിന്ന് മൂത്രമൊഴിക്കുന്നവർ നമ്മൾ മൂത്രമൊഴിക്കുന്നതും നോക്കിയാണ് മൂത്രമൊഴിക്കുന്നതെന്ന് തോന്നിപ്പോവും, തൂറുന്നതിനും, മൂത്രമൊഴിക്കുന്നതിനും രൂപ നൽകിയിട്ടാണ് ഈ വൃത്തികെട്ട ശൗചാലയങ്ങൾ നമ്മൾ ഉപയോഗിക്കുന്നത്.

ഭൂരിഭാഗം ഹോട്ടലുകളിലേയും ശൗചാലയങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. ആഹാരം കഴിച്ച് കൈ കഴുകിയിട്ട് മൂത്രമൊഴിക്കാൻ കയറിയാൽ തന്നെ കഴിച്ചതെല്ലാം ശർദ്ധിക്കാൻ തോന്നുന്ന അവസ്ഥ. എന്തിന് ചില വലിയ (പ്രശസ്ത) ഹോട്ടലുകളിൽ പോലും ആഹാരം കഴിച്ചിട്ട് കൈകഴുകുന്നയിടത്ത് ചെന്നാൽ തന്നെ ശർദ്ധിച്ചു പോകും.ഇത്തരം ഹോട്ടലുകളിലെ ഭക്ഷണത്തെ കുറിച്ച് അടിപൊളി ബ്ലോഗുകൾ ചെയ്ത് നാട്ടുകാരെ കൊതിപ്പിച്ചു വഴിതെറ്റിക്കുന്ന ഫുഡ്ബ്ലോഗർമാർക്കു കൊടുക്കണം നല്ല അടി. വ്യക്തിശുചിത്വത്തിന് പ്രാധാന്യം കൊടുക്കുന്ന രണ്ടു നേരം സോപ്പിട്ട് കുളിക്കുന്ന മലയാളിയുടെ പൊതുഇടങ്ങളിലെ ശൗച്യാലയങ്ങളുടെ അവസ്ഥയാണിത്. ഭൂരിഭാഗം സർക്കാർ ഓഫീസുകളിലും ഇത് തന്നെയാണ് സ്ഥിതി.

ഇത്തരം ശൗചാലയങ്ങളോട് കടക്ക് പുറത്ത് എന്നു പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരം ശൗചാലയങ്ങൾ ഉപയോഗിക്കാൻ മടിച്ച് പൊതു ഇടങ്ങളിൽ കാര്യം സാധിക്കുന്ന ആളുകളെ നമ്മൾ എങ്ങനെ കുറ്റം പറയും?

എന്താണ് നമ്മൾ ചെയ്യണ്ടത്?

  • പൊതു ശൗചാലയങ്ങളും യൂറിനലുകളും നിർമ്മിക്കുന്നതിന് ഗുണനിലവാര സംവിധാനം ഏർപ്പെടുത്തുക.
  • വേണ്ട കുറഞ്ഞ സ്ഥലം, അളവുകൾ, ഒരു ശൗചായത്തിൽ വേണ്ട അനുബന്ധ സംവിധാനങ്ങൾ, കൊളുത്തുകൾ, ഹാംഗറുകൾ, സാനിറ്ററി നാപ്കിൻ നശിപ്പിക്കുന്നതിനുള്ള സംവിധാനം, യൂറിനൽ വയ്ക്കുന്നതിനുള്ള ഉയരം, രണ്ട് യൂറിനലുകൾ തമ്മിലുള്ള അകലം, മോഡസ്റ്റിവാളിന്റെ നീളം, വീതി എന്നിങ്ങനെയുള്ള വിവരങ്ങൾ, വായുസഞ്ചാരം, വെളിച്ചം, എന്നിവയ്ക്കുള്ള നിബന്ധനകൾ എന്നിവയെല്ലാം തന്നെ അതിൽ ഉൾക്കൊള്ളിക്കണം.
  • ശൗച്യാലയങ്ങളുടെ ഗുണ നിലവാരം നിരന്തരം പരിശോധിക്കുന്നതിനും, തിരുത്തൽ നടപടികൾ എടുക്കുന്നതിനും, പൊതുജനങ്ങളുടെ പരാതികൾ കേൾക്കുന്നതിനും, പരിഹരിക്കുന്നതിനുമായി ഉദ്യോഗസ്ഥരെ നിയോഗിക്കുക. 

2022, ഒക്‌ടോബർ 5, ബുധനാഴ്‌ച

ദൈവത്തിന്റെ സ്വന്തം നാട്


അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രെംമ്പ് ഗുജറാത്ത് സന്ദർശിച്ചപ്പോൾ ഗുജറാത്തിലെ ചേരികളെ ട്രെംബിന്റെ കാഴ്ചയിൽ നിന്നും മറയ്ക്കാൻ തുണി കൊണ്ട് മതിലു പണിതത് (കു) പ്രസിദ്ധമായിരുന്നല്ലോ! സമൂഹത്തിലെ മലിനമെന്നു നമ്മൾ കരുതുന്ന കാഴ്ചകൾ മറയ്ക്കാൻ ഗുജറാത്ത് തുണി കൊണ്ട് മതിലു കെട്ടിയെങ്കിൽ വെറും മൂന്ന് വാക്കുകൾ കൊണ്ട് സമൂഹത്തിന്റെ മൊത്തം മാലിന്യങ്ങളും
, ന്യൂനതകളും മായ്ക്കുന്ന സമൂഹമാണ് കേരളം. “ദൈവത്തിന്റെ സ്വന്തം നാട്.”

 

ദിലീപിന്റെ ‘കുഞ്ഞിക്കൂനൻ’ സിനിമയിലെ നായകന്റെ പ്രശസ്തമായ ഡയലോഗ് “ഞാൻ എന്നെ തന്നെ വിളിക്കുന്നത് വിമൽകുമാർ ന്നാ” പോലെ നമ്മൾ മലയാളികൾ നമ്മളെ തന്നെ വിശേഷിപ്പിക്കുന്നത് ‘ദൈവത്തിന്റെ സ്വന്തം നാട്’എന്നാണ്. കേരളത്തിനു വെളിയിലുള്ള ലോകം കണ്ടിട്ടില്ലാത്ത മലയാളികളും, കേരളം കണ്ടിട്ടില്ലാത്ത അന്യനാട്ടുകാരും അത് അന്ധമായി വിശ്വസിക്കുകയും ചെയ്തു. കേരളം യൂറോപ്പിന്റെ നിലവാരത്തിലേക്ക് ഉയർന്നെന്നും ആരോ പറയുന്ന കേട്ടു. കേരളത്തിൽ വിനോദസഞ്ചാരത്തിനു വന്ന മറ്റു സംസ്ഥാനക്കാരിലേയും, വിദേശീയരിലേയും പല ദൈവ വിശ്വാസികളും കേരളം സന്ദർശിച്ചതിനു ശേഷം ദൈവവിശ്വാസം തന്നെ ഉപേക്ഷിച്ചു. കേരളത്തെപ്പോലെ തന്നെയാണ് യഥാർത്ഥ സ്വർഗ്ഗമെങ്കിൽ മരണാനന്തരം ആ സ്വർഗ്ഗത്തിൽ ജീവിക്കാൻ പേടിച്ചാണ് അവർ നിരീശ്വരവാദികളും, സ്വർഗ്ഗവിരോധികളുമായത്.

 

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തും, വലിയ നഗരമായ കൊച്ചിയിലേയും, കിഴക്കിന്റെ വെനീസായ ആലപ്പുഴയിലേയും, സാംസ്കാരിക തലസ്ഥാനമായ തൃശൂരിലേയും കെ. എസ്. ആർ. ടി. സി ബസ് സ്റ്റാൻഡുകളിൽ വന്നിറങ്ങുന്ന, കുറച്ചു സമയം ചെലവഴിക്കുന്ന വിനോദ സഞ്ചാരികളോ, വിദേശത്തു യാത്ര ചെയ്തിട്ടു വരുന്ന മലയാളികളോ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കണമെന്നുണ്ടെങ്കിൽ അവർ കണ്ണും, മൂക്കും പ്രവർത്തിക്കാത്തവരോ, മാനസികരോഗമുള്ളവരോ ആയിരിക്കണം. തീർച്ച.

 

നമ്മുടെ തെരുവുകളുടേയും, പ്രധാന ജങ്‌ഷനുകളുടേയും എല്ലാ അവസ്ഥ ഇതു തന്നെ. ചപ്പുചവറുകളും, രാഷ്ട്രീയപ്പാർട്ടികളുടേയും, തൊഴിലാളി സംഘടനകളുടേയും തോരണങ്ങളും, കൊടിമരങ്ങളും, പോസ്റ്ററുകളും , മൂലക്കുരുവും, ലൈംഗിക രോഗങ്ങളും മാറ്റുന്ന ഡോക്ടർമാരുടെ നോട്ടീസുകളും കൊണ്ട് നമ്മുടെ പൊതു ഇടങ്ങൾ മലിനമാണ്. ഇതൊന്നും വൃത്തിയാക്കാതെയാണ് കുറെ ചുമരുകളിലും, മതിലുകളിലും കഥകളിയുടേയും, തെയ്യത്തിന്റേയും പടവും വരച്ച് ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് നമ്മൾ പ്രഖ്യാപിക്കുന്നത്.

 

നമ്മുടെ പൊതു ഇടങ്ങൾ വൃത്തിയാക്കി സൂക്ഷിച്ച് വൃത്തിയുടെ ഒരു സംസ്കാരം ഉണ്ടാക്കിയെടുത്തതിനു ശേഷം ദൈവത്തിന്റെ സ്വന്തം നാട് എന്ന് ബ്രാൻഡു ചെയ്യുന്നതല്ലേ ഭംഗി. അല്ലെങ്കിൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ വരുന്ന സഞ്ചാരികൾക്ക് ചെകുത്താന്റെ സ്വന്തം നാട്ടിൽ വന്ന അനുഭവമാവും ഉണ്ടാവുക. പിന്നെ അഴുക്കു ചാലിൽ ജീവിക്കുന്ന പന്നികളെ പോലെയാണ് നമ്മൾ മലയാളികൾ. കേരളമെന്ന അഴുക്കുചാലാണ് സ്വർഗ്ഗമെന്ന് നമ്മൾ വിശ്വസിച്ചു പോയിരിക്കുന്നു.

നമ്മൾ ആദ്യം ചെയ്യേണ്ടത് നമ്മുടെ പൊതുഇടങ്ങളെ വൃത്തികേടാക്കുന്ന എന്തിനോടും കടക്ക് പുറത്ത് എന്ന് പറയാനുള്ള വിവേകമാണ്. നമ്മുടെ വിദ്യാലയങ്ങളെയും, കലാലയങ്ങളേയും കൊടിതോരണങ്ങളാലും, പോസ്റ്ററുകളാലും വൃത്തികേടാക്കുന്ന അധ്യാപക-വിദ്യാർത്ഥി സംഘടനകൾ, സർക്കാർ ഓഫീസുകളും, ബസ് സ്റ്റാൻഡുകളും, റെയിൽവെ സ്റ്റേഷനുകളും വൃത്തികേടാക്കുന്ന ജീവനക്കാരുടെ സംഘടനകൾ, തെരുവുകളെ വൃത്തികേടാക്കുന്ന രാഷ്ട്രീയ സംഘടനകൾ, യുവജന സംഘടനകൾ, മതസംഘടനകൾ, സിനിമാക്കാർ, മൂലക്കുരു വൈദ്യന്മാർ എന്നിവരെ എല്ലാം തന്നെ മുക്കാലിയിൽ കെട്ടി അടിക്കണം. കൈകൾ തിളയ്ക്കുന്ന എണ്ണയിൽ മുക്കണം. കൊച്ചി മെട്രോയുടെ വസ്തുക്കൾ കൊടിതോരണങ്ങളും, പോസ്റ്ററുകളും കൊണ്ട് വൃത്തികേടാക്കാതെ സൂക്ഷിക്കാനുള്ള സംവിധാനം നമുക്കുണ്ടെങ്കിൽ എന്തുകൊണ്ട് കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന അല്ലെങ്കിൽ ഇടപെടുന്ന മറ്റിടങ്ങൾ വൃത്തിയായി സൂക്ഷിച്ചു കൂടാ. എന്താ മെട്രോ ഉപയോഗിക്കുന്നവർ മാത്രം മനുഷ്യരും മറ്റുള്ളവർ പന്നികളുമാണോ?

സാമ്പത്തിക ദുരന്തങ്ങളും, സാമ്പത്തിക ദുരിതാശ്വാസ നിധിയും

  '' ജനകോടികളുടെ വിശ്വസ്ത സ്ഥാപനം '' എന്ന ഒറ്റ പരസ്യവാചകത്തിലൂടെ ജനകോടികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ ബിസിനസുകാരനായിരുന്നു...